The article published in True Copy By S .Joseph

 


മലയാള കവിത ഇങ്ങനെ മതിയോ? ‘എമേര്‍ജിങ് പോയട്രി’ക്കുണ്ട്​ ഉത്തരം

 

       സ്ത്രീകവിത സവിശേഷമാണ്  എന്നു പറയുമ്പോള്‍ ആ സവിശേഷത ഒരു സാമാന്യമാണെന്ന് എമേര്‍ജിങ് പോയട്രി തിരിച്ചറിയുന്നു. ആദിവാസി കവിത എന്നു പറയുമ്പോള്‍ അത് സവിശേഷമല്ല സാമാന്യമാണെന്നും  തിരിച്ചറിയേണ്ടതുണ്ട്. ഗോത്രകവിത എന്ന പരികല്പനയില്‍ നിന്ന് ആദിവാസിക്കവിത എന്ന പരികല്പനയിലേക്ക് അത് മാറിക്കഴിഞ്ഞു. കാരണം പഴയതു പോലെ അത്രയ്ക്ക് അടഞ്ഞ ഗോത്രീയതയില്‍ പെട്ടവരല്ല ഇന്നത്തെ ആദിവാസിക്കവികള്‍. എന്നാല്‍ അടഞ്ഞ ഗോത്രസമൂഹങ്ങളെ ഞങ്ങള്‍ കാണാതെയിരിക്കുന്നില്ല. ‘എ​മേർജിങ്​ പോയട്രി’യുടെ വികാസം വിശദീകരിക്കുകയാണ്​ എസ്​. ജോസഫ്​.

3 Jul 2022, 09:22 AM

 

മേര്‍ജിങ് പോയട്രി’ സ്വാഭാവികമായി രൂപപ്പെട്ട ഒരു ആശയമാണ്.  ‘പുതിയ കവികള്‍ക്കൊരു മാനിഫെസ്റ്റോ'  എന്ന പേരില്‍ എഫ്.ബിയില്‍ തുടര്‍ച്ചയായി കുറിപ്പുകളെഴുതിയിരുന്നു ഞാന്‍. വ്യാകരണം, അബോധം, പ്രതീകാത്മകത, ചിത്രകല, ശില്പകല, വാസ്തുവിദ്യ, സിനിമ, സംഗീതം എന്നിവയുമായി കവിതയുടെ ബന്ധം എന്നതായിരുന്നുവിഷയം.പതിവുപോലെ  വളരെയധികം എതിര്‍പ്പുകള്‍ നേരിട്ടു. എന്നാലും എഴുത്തു മുന്നേറുമ്പോഴാണ് കോവിഡിന്റേയും അഫ്ഗാന്‍, റഷ്യ-യുക്രെയ്​ൻ യുദ്ധത്തിന്റേയും പശ്ചാത്തലം എല്ലാ മനുഷ്യരേയും ബാധിക്കുന്നത്. മഹാമാരിക്കും യുദ്ധത്തിനും ജാതി- മത- ലിംഗ- വംശ

വ്യത്യാസങ്ങളില്ലല്ലോ. അങ്ങനെ കുറേ കാര്യങ്ങള്‍ ലോകത്തുണ്ട്. അടിസ്ഥാനപരമായി അതാണ് ലോകത്തുള്ളവയും. പ്രാകൃതരും ആധുനികരും തമ്മില്‍ വ്യത്യാസമില്ല. മനുഷ്യ സ്വഭാവം എവിടേയും ഒരുപോലെ എന്ന് ലെവിസ്‌ട്രോസ് പറഞ്ഞത് ഓര്‍ക്കുന്നു

മു.മ്പില്ലാത്ത വണ്ണം വിദൂരരാജ്യങ്ങളിലെ മഹാവ്യാധിയും യുദ്ധവും നമ്മളെ ബാധിക്കുന്നുവെങ്കില്‍ ഈ ആഗോളപശ്ചാത്തലത്തില്‍ എന്തുകൊണ്ട് നമ്മുടെ ഇവിടത്തെ കവിതയ്ക്ക്   ലോകത്തെയും  സ്വാധീനിച്ചുകൂടാ എന്നൊരു മറുചോദ്യം ഉണ്ടായി, എന്റെയുള്ളില്‍. ഈ കാലഘട്ടം നമ്മെ മാനസികമായി തകര്‍ത്തു. നാം കമ്യൂണിക്കേഷനിലൂടെ ബന്ധപ്പെടാന്‍ കോവിഡിന്റെ  ആദ്യകാലത്ത് ശ്രമിച്ചെങ്കിലും പിന്നീട് ഏകാന്തതയിലേക്ക്, വിഷാദത്തിലേക്ക് പിന്‍വലിയുകയാണുണ്ടായത്.

ഒരു  ‘യൂണിവേഴ്‌സല്‍ ബോര്‍ഡം’ നമ്മെ ബാധിച്ചു. അതിനെ ഭേദിക്കാനുള്ള കവിതയിലെ ഉണര്‍ന്നുദിക്കലാണ് എമേര്‍ജിങ് പോയട്രി.
അതിലേക്ക് എല്ലാ വ്യത്യസ്തതകള്‍ക്കും കടന്നുവരാം. സ്ത്രീയെഴുത്തിനെ, ആദിവാസി, ദലിത്, ട്രാന്‍സ് ജന്റര്‍ എഴുത്തിനെ ഞങ്ങള്‍ അംഗീകരിക്കുന്നു. പൊതുവായ എഴുത്തിനേയും അംഗീകരിക്കുന്നു. ഇതിന്റെയെല്ലാം പൊതുവിടം  നിര്‍മിക്കുകയാണ്  ലക്ഷ്യം.

മാസ്റ്ററി ഇല്ലാത്ത മൈക്കാടുപണിക്കാരാണ് കൂടുതല്‍ കവികളും, മേസ്തിരിമാർ വിരലിലെണ്ണാവുന്നവർ മാത്രം.

 

പെണ്ണുങ്ങളെല്ലാം പെണ്‍കവികള്‍, ദലിതരെല്ലാം ദലിത് കവികള്‍, ആദിവാസികളെല്ലാം ആദിവാസി കവികള്‍ എന്ന അവസ്ഥയാണ് നിലവിലുള്ളത്. സത്യത്തില്‍ പുരുഷാധിപത്യവും വരേണ്യതയും ആധിപത്യം സ്ഥാപിച്ചുനിന്നിരുന്ന കവിതയെ അഴിച്ചുപണിയുകയായിരുന്നു ദലിത്- ആദിവാസി- സ്ത്രീ എഴുത്തുകള്‍. അത്  കവിപദവിയില്‍ എത്താനുള്ള ഓരപ്പെട്ടവരുടെ  കലാപമായിരുന്നു. പക്ഷേ നിര്‍ഭാഗ്യകരമെന്നുപറയട്ടെ, അത് മറ്റൊരര്‍ത്ഥത്തില്‍ പാര്‍ശ്വവത്കൃതരെ സ്വസ്ഥാനത്ത് ഉറപ്പിക്കുകയാണുണ്ടായത്.
സവര്‍ണ പുരുഷനുമാത്രം കവിപദവി. സവര്‍ണസ്ത്രീക്ക്​ സ്ത്രീകവി പദവി. ദലിതര്‍ക്ക് ദലിത് കവി പദവി. ആദിവാസികള്‍ക്ക് ആദിവാസി കവിപദവി.
ലിംഗം ,ജാതി, ഗോത്രം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വ്യവഹരിക്കലാണിത്. അത്തരം വിഭാഗങ്ങളുടെ  എഴുത്തുകള്‍ ഞങ്ങള്‍ക്ക് സ്വീകാര്യമാണ്. അവിടങ്ങളില്‍ നല്ല കവിതകള്‍  പിറക്കുന്നുണ്ട്. പക്ഷേ കവി പദവിയെ സംബന്ധിച്ച്  പുതിയ ഒരു സമീകരണമാണ്​ ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ എല്ലാവരേയും കവി എന്നനിലയില്‍ മാത്രം കാണും. അവരെ ഒരുമിച്ചു നിര്‍ത്തുന്ന ഒരു പ്ലാറ്റ്​ഫോം ആണ് എമേര്‍ജിങ് പോയട്രിയുടേത്.

 

മലായാള കവിത ഇന്ത്യയിലും ലോകത്തിലും വേണ്ടവണ്ണം അറിയപ്പെടുന്നില്ല.
എമേര്‍ജിങ് പോയട്രി സ്ത്രീ, ദലിത്, ആദിവാസി, ലൈംഗിക ന്യൂനപക്ഷ കവികളെയും പൊതുവിഭാഗകവികളേയും സംവാദാത്മകമായി ഒരുമിപ്പിക്കുകയും മലായാള കവിതയെ പുതിയ വിഷയസ്വീകരണത്തിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും ഇന്ത്യയുടെ, ലോകത്തിന്റെ വിശാലതയിലേക്ക് പ്രസരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് ഞങ്ങളുടെ അടിസ്ഥാനാശയം.
നോക്കൂജിപ്‌സികള്‍, ജിപ്‌സികള്‍ എന്ന്  വിളിക്കപ്പെടാനാഗ്രഹിക്കുന്നില്ല. മനുഷ്യന്‍ എന്നര്‍ത്ഥമുള്ള റൊമാനി എന്നു വിളിക്കപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു. കറുത്തവര്‍  നെഗര്‍, നീഗ്രോ എന്നീ പേരുകളുപേക്ഷിച്ചു. അവര്‍ ബ്ലാക്ക്​ ആയി. അതും അവര്‍ വെടിയും. അതുവരെ നമ്മള്‍ എന്തിന് കാത്തിരിക്കണം. ലോകത്തും ഇന്ത്യയിലും ചിന്താപദ്ധതികള്‍ രൂപപ്പെടുംവരെ നമ്മള്‍ എന്തിന് കാത്തിരിക്കണം? നമുക്ക് സ്വയം ചിന്തിക്കാമല്ലോ.

സ്ത്രീകവിത സവിശേഷമാണ്  എന്നു പറയുമ്പോള്‍ ആ സവിശേഷത ഒരു സാമാന്യമാണെന്ന് എമേര്‍ജിങ് പോയട്രി തിരിച്ചറിയുന്നു. അതുപോലെ ആദിവാസി കവിത എന്നു പറയുമ്പോള്‍ അത് സവിശേഷമല്ല സാമാന്യമാണെന്നും  തിരിച്ചറിയേണ്ടതുണ്ട്. ഗോത്രകവിത എന്ന പരികല്പനയില്‍ നിന്ന് ആദിവാസിക്കവിത എന്ന പരികല്പനയിലേക്ക് അത് മാറിക്കഴിഞ്ഞു. കാരണം പഴയതു പോലെ അത്രയ്ക്ക് അടഞ്ഞ ഗോത്രീയതയില്‍ പെട്ടവരല്ല ഇന്നത്തെ ആദിവാസിക്കവികള്‍. എന്നാല്‍
അടഞ്ഞ ഗോത്രസമൂഹങ്ങളെ ഞങ്ങള്‍ കാണാതെയിരിക്കുന്നില്ല.
ലോകത്ത്  എല്ലായിടത്തും എഴുതപ്പെടുന്ന ആദിവാസി കവിതകള്‍ക്ക് സമാനതയുണ്ട്.

 

സ്ത്രീ കവിതയിലും ഇതേ സമാനത കാണാം. അതാണ് ലോകത്തേക്ക് വ്യാപിക്കുന്നത്. കാരണം കവിതകളുടെ വിവര്‍ത്തനങ്ങളില്‍ പ്രധാനമായും വിനിമയം ചെയ്യപ്പെടുന്നത് ഉള്ളടക്കമാണ്. അതിന്റെ ആസ്വാദനം നടക്കുന്നത് സാമാന്യതലത്തിലാണ്. ഒരു പരദേശിയെ, വിദേശിയെ സംബന്ധിച്ച്​  സാമാന്യത്തില്‍ നിന്നാണ് അത് സവിശേഷത്തിലേക്ക് പോകുന്നത്.
ദലിത് കവിതയില്‍ ഇതുപോലെ സാമാന്യമായ തലമുണ്ട്. അതാണ് പുറംലോകങ്ങളിലെ വായനാസമൂഹങ്ങളിലേക്ക് എത്തുന്നത്. ഇന്ത്യന്‍ ദലിത് കവിത നോക്കിയാല്‍ നമുക്കിത് മനസിലാകും.കവിതയെ ജനകീയമാക്കുക എന്ന ലക്ഷ്യവും  പ്രധാനമാണ്. ആധുനികതയ്ക്കുശേഷം അതുണ്ടായില്ല. അതിനായിട്ടാണ് പ്രചാരണസാധ്യതകള്‍  രൂപപ്പെടുത്തുന്നത്.

കവിതയെ പുതുക്കുന്ന കാര്യം ഓരോ കവിയേയും ആശ്രയിച്ചാണിരിക്കുന്നത്. കവിതയെഴുത്തിന്റെ വൈയക്തികതലത്തെ ഞങ്ങള്‍ സ്വതന്ത്രമായി വിടുന്നു. എങ്കിലും ഇതൊരു ഉണര്‍വാണ്. മലയാള കവിതയില്‍ നാളിതുവരെ ഇത്തരമൊരു ചലനം അഥവാ  പ്രസ്ഥാനം ഉണ്ടായിട്ടേയില്ല. ഒരു ഇന്റലക്ച്വല്‍ ഗ്രൂപ്പാണിത്. കലയെ, കവിതയെ  സംബന്ധിച്ച പുതിയ ഒരു ഫിലോസഫി ഞങ്ങള്‍ക്കുണ്ട്.

കവിതയെഴുത്തില്‍ കേരളം മാത്രമല്ല പശ്ചാത്തലമാകേണ്ടത്. ഫ്രാന്‍സ് കാഫ്ക ചൈനയുടെ വന്‍മതിലും അറബികളും കുറുനരികളും അമേരിക്കയും അവിടെ പോയിട്ടല്ല എഴുതിയത്. അതുപോലെ നമുക്കും എഴുതാം.
കേരളത്തിനുപുറത്തുള്ള രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ പോയ മലയാളികള്‍ എഴുതിയ കവിതകള്‍ മുമ്പേ വന്നിട്ടുണ്ട്.  മലയാളികള്‍ കേരളത്തില്‍ മാത്രമല്ല ജീവിക്കുന്നത്, ഇന്ത്യയിലും ലോകത്തിലുമാണ്. അവിടെയും മലയാളി കവികളുണ്ട്. ആ കവികളുടെ എഴുത്തുകളില്‍ ഞങ്ങള്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. അതത്, ഡയസ്‌പോറയുമായി ഞങ്ങള്‍ സജീവ ബന്ധം ഉണ്ടാക്കുന്നുണ്ട്. കല്‍ക്കത്ത, ഭോപ്പാല്‍, ചെന്നൈ, ബോംബേ  എന്നിവിടങ്ങളിലെ മലയാളികളെ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ഗള്‍ഫ്, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിലെ  കവികളെ ഞങ്ങള്‍ക്കറിയാം. നമ്മുടെ കവിതകളെ പരദേശങ്ങളിലേക്കും വിദേശങ്ങളിലേക്കും വിവര്‍ത്തനങ്ങളിലൂടെ എത്തിക്കുവാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തും.
ലോകജീവിതത്തില്‍ നിന്നുതന്നെ പ്രമേയങ്ങള്‍ സ്വീകാര്യമാണ് എന്ന് സൂചിപ്പിച്ചല്ലോ. യുദ്ധം, സഞ്ചാരം, രാജ്യാന്തര പ്രണയങ്ങള്‍, മറ്റു രാജ്യങ്ങളിലെ ജീവിതം ഒക്കെ പുതിയ ഘടനകളോടെ കവിതയിലേക്കുവരാം.

ഇന്നും കവിതയ്ക്ക് പുറത്തുനില്ക്കുന്ന വിഷയങ്ങളുണ്ട്. അനുദിന സംഭവങ്ങള്‍ കവിതയില്‍ വരാം. വാവാ സുരേഷിനെക്കുറിച്ചും കേരളത്തിലെ പര്‍വ്വത ഗുഹയില്‍ പെട്ടുപോയ കുട്ടിയെക്കുറിച്ചും കവിതകളുണ്ട്. പക്ഷേ സമ്പ്രദായിക രീതിയിലല്ല എന്നു മാത്രം.

ലോകം ഇന്ന് യാത്രാസൗകര്യങ്ങള്‍, കമ്യൂണിക്കേഷന്‍ ടെക്‌നോളജി എന്നിവ കൊണ്ട് ഏറെ അടുത്തിരിക്കുന്നു. കേരളത്തിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ആളുകള്‍  ഒരു ഗൂഗിള്‍ മീറ്റില്‍, സൂമില്‍, ക്ലബ് ഹൗസില്‍ ഒരുമിച്ചിരുന്നു സംസാരിക്കുന്നു. പല സ്ഥലങ്ങളിലാണവരുടെ ഭൗതിക സാന്നിധ്യം, പല കാലങ്ങളിലുമാണത്. ഇവിടത്തെ രാത്രിക്ക് അമേരിക്കയില്‍ പകലാണ്. സ്ഥലം, കാലം എന്നിവയുടെ സാമ്പ്രദായിക സങ്കല്പങ്ങള്‍ ഒരു സൈബര്‍ യാഥാര്‍ത്ഥ്യത്തില്‍ മറ്റൊന്നായി സൃഷ്ടിക്കപ്പെടുന്നു.

ഭാവിയില്‍ ലോകത്തുള്ള ഭാഷകളെ പരസ്പരം സംസാരിക്കുമ്പോള്‍ തന്നെ കണ്‍വേര്‍ട്ടു ചെയ്യാവുന്ന ഒരു കണ്ടുപിടുത്തം കൂടി വരാന്‍ സാധ്യതയുണ്ട്. വിവര്‍ത്തനത്തിന്റെ സാധ്യതയാണിത് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ കുറച്ചെങ്കിലും  സഹായകരമാണ് ഗൂഗിള്‍ ട്രാന്‍സലേഷന്‍.
വരും കാലത്ത്, ഒരു ഫ്രഞ്ചുകാരനും മലയാളിക്കും അവരുടെ സ്വന്തം ഭാഷകളില്‍ സംസാരിച്ച് ആശയവിനിമയം നടത്താനാവുമെന്ന് പ്രത്യാശിക്കാം. ഐക്യരാഷ്ട്ര സഭയിലും മറ്റും അത്തരം സാധ്യതകളുണ്ടെന്ന് കേട്ടിട്ടുണ്ട്.

ലോകത്ത് കച്ചവടവും സഞ്ചാരവും യുദ്ധവും കലര്‍പ്പുകളും ഉണ്ടായതില്‍ ഭാഷാ വിനിമയം ഉണ്ടുതാനും. കവിതയെ സംബന്ധിച്ച സാമ്പ്രദായിക സങ്കല്പങ്ങള്‍ മാറുന്നത് അങ്ങനെയാണ്. അപ്പോള്‍കവിതയുടെ ഭാഷയിലെ ഊന്നല്‍ മാറിയെന്നിരിക്കും. നോവലിലോ ചെറുകഥയിലോ എന്ന പോലെ ഒരു തീം മാത്രമായി കവിത മാറിയെന്നിരിക്കും. വാക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നതിന് പൊതുവായ ഒരു സിസ്റ്റം ആവിഷ്‌കരിക്കപ്പെട്ടാല്‍ ഉള്ളടക്കത്തെ വിഷയത്തെ മാത്രം കേന്ദ്രീകരിക്കുന്നതായി കവിത മാറുകയും ചെയ്യും. വിവര്‍ത്തനം, വെബ് സൈറ്റ്, കവിതാചിത്രപ്രദര്‍ശനം, ചെറിയ മീറ്റിംഗുകള്‍ എന്നിവ അതിന്റെ ഭാഗമാണ്. ഒരു കാര്‍ണിവല്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെയാവുന്നതില്‍ എതിര്‍പ്പുമില്ല. ആശയപരമായി ഞങ്ങളോട് വിയോജിപ്പുള്ളവര്‍ക്കുകൂടി ഇ.പി യില്‍ വരാവുന്ന മട്ടിലാണ് അതിന്റെ സംഘാടനം അഥവാ പ്രവര്‍ത്തനങ്ങള്‍.

നിലവിലുള്ള കവിതയെ അഴിച്ചുപണിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കവിതയുടെ ഫിലോസഫിക്കലായ, സാര്‍വ്വലൗകികമായ, കലാപരമായ, രാഷ്ട്രിയമായ തലങ്ങളില്‍ ഞങ്ങള്‍ ഊന്നുന്നു. ഘടനയെ പുതുക്കാനാഗ്രഹിക്കുന്നു. കഴിവിന്റെ പരമാവധി ലോകജ്ഞാനത്തെ  അതിനായി ഉപയോഗിക്കുന്നു. കവിതയില്‍ പൊതുവേ ഏറെയൊന്നും വരാത്ത ദിനവൃത്താന്തങ്ങളും കവിതയ്ക്ക് വിഷയമാകുന്നു. ലോകചിത്രകലയിലും ശില്പകലയിലും സിനിമയിലും വന്ന മാറ്റങ്ങളെ  തിരിച്ചറിയുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകള്‍, പല പ്രപഞ്ചങ്ങള്‍ ഉണ്ടെന്നുള്ള ചിന്തകളൊക്കെ ഞങ്ങള്‍  മനസ്സിലാക്കുന്നു. 

 

എമേര്‍ജിങ് പോയട്രിയുടെ ആദ്യ പരിപാടി പി.രാമനാണ് ഉദ്​ഘാടനം ചെയ്​തത്​. തൃക്കാക്കര സാംസ്‌കാരി കവേദിയുടെ ആഭിമുഖ്യത്തില്‍ തൃക്കാക്കരയിലെ  ഓണം പാര്‍ക്കില്‍ വച്ച്  2022  ജൂണ്‍ 12 നായിരുന്നു പരിപാടി. ചര്‍ച്ചയും കവിതാ വായനയും ഉണ്ടായിരുന്നു; ഒരു പകല്‍ മുഴുവനും.

എത്ര എഴുതിയാലും തീരാത്ത ഉദ്ഘാടനപരിപാടിയായിരുന്നു എന്നെ സംബന്ധിച്ച്​ അത്. യാത്രച്ചെലവ്​ സ്വയം ഏറ്റെടുത്ത്  എത്രയെത്ര മനുഷ്യരാണ് ഓണം പാര്‍ക്കിലെത്തിയത്. ഞാനറിയുന്നവരും അറിയാത്തവരും അതിലുണ്ടായിരുന്നു. പി.രാമന്റെ പ്രഭാഷണം മലയാള കവിതയുടെ ഭാഷാപരമായ, പ്രമേയപരമായ മാറ്റം അടിവരയിട്ട് സൂചിപ്പിച്ചു. നോവല്‍ പോലുള്ള ഗദ്യകൃതികളില്‍  ഈ മാറ്റമുണ്ടായിട്ടില്ലെന്നും ഉറൂബിന്റെ രീതി തന്നെയാണ് ഇപ്പോഴും പുതിയ നോവലിസ്റ്റുകളുടേതും എന്നു പറഞ്ഞു.
അടുത്ത കാലത്ത് ഞാന്‍ എഴുതിയ ഒരു കവിത താഴെ കൊടുക്കുന്നു:

 

ആളെ മാറ്റി  കൊടുക്കപ്പെടും

 

ആളുകളെ മാറ്റിയെടുക്കാവുന്ന ഒരു സ്ഥാപനം ചന്തയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിഞ്ഞ് ഞാന്‍ അങ്ങോട്ടേക്ക്  പുറപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു സ്ഥലം ഉണ്ടായിരുന്നു.
അവിടെ ഒരു ഓഫീസുണ്ട്. ആളെ മാറ്റി  കൊടുക്കപ്പെടും എന്നൊരു ബോര്‍ഡ് അവിടെ ഉണ്ടായിരുന്നു.

റിസപ്ഷനിസ്റ്റ് ഒരു അതീവസുന്ദരിയായ യുവതി.

അവള്‍ വരൂ എന്നുപറഞ്ഞ് എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.
ഒരു ചായ ഓഫര്‍ ചെയ്തു. കൂടെ ഒരു അപേക്ഷാ ഫോറവും.
പേരുവിവരങ്ങള്‍ ഞാന്‍ എഴുതി.

നമ്മുടേത് ഒരു എക്‌സ്ചേഞ്ച് ആയിക്കോട്ടെ.
പഴയ സാധനങ്ങള്‍ക്ക് വിലയുണ്ട്. അതു കിഴിച്ച് ബാക്കി തുക നിങ്ങള്‍ തന്നാല്‍ മതി'
അവള്‍ തുടര്‍ന്നു:  ‘വില നിങ്ങള്‍ ഇപ്പോള്‍ തരേണ്ടതില്ല. ഞങ്ങള്‍ തന്നെ ലോണ്‍ തരും .അത് ഓരോ മാസവും അടച്ചാല്‍ മതി. നിങ്ങള്‍ക്കത് അടയ്ക്കാന്‍ പ്രയാസമുണ്ടാവില്ല'  അവള്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ പഴഞ്ചനായ എന്നെ കൊടുത്തിട്ട് പുതിയ എന്നെ വാങ്ങി.

ഇപ്പോള്‍ വളരെ നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു പാട് പ്രത്യേകതകളുണ്ട് പുതിയ എനിക്ക്. സൗന്ദര്യവും ചെറുപ്പവും കൂടി. മദ്യപാനമില്ല. പ്രണയമപകടമാണ്. സെക്‌സ് പാപമാണ്. പകര്‍ച്ചവ്യാധികള്‍ ഏൽക്കില്ല. നല്ല ഉറക്കം. മരണചിന്തയില്ല. തെരുവില്‍ ഒരാളെ കൊല്ലുന്നത് ഞാന്‍ കണ്ടു നിന്നു.

നാളുകള്‍ കഴിഞ്ഞപ്പോള്‍ തീവണ്ടിയില്‍ നിന്ന് ഞാന്‍ വീണു കൈയൊടിഞ്ഞു. റിപ്പയര്‍ ചെയ്യാനായി ഞാന്‍ ചന്തയിലെത്തി. പക്ഷേ അങ്ങനെയൊരു സ്ഥലമോ ഓഫീസോ അവിടെ ഉണ്ടായിരുന്നില്ല. വഴിയില്‍ കണ്ട ഒരാളോട് ചോദിക്കാന്‍ ഞാന്‍ ആഞ്ഞു. പെട്ടെന്നനിക്കൊരു സംശയുണ്ടായി.
ഞാന്‍ തിരിഞ്ഞുനടന്നു. 

 


Previous Post Next Post